ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി ജൂൺ ആറിന് ഡൽഹി ജന്തർ മന്ദിറിൽ നടത്താനിരിക്കുന്ന വൻ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ജസ്റ്റിസ് സൗരഭ് ബാനർജി, ജസ്റ്റിസ് അമിത് ശർമ എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ചാണ് ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം തള്ളിയത്.
'സേവ് ഇന്ത്യ ഫൗണ്ടേഷൻ' എന്ന എൻജിഒയാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ ആഹ്വാനം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ശനിയാഴ്ച വിമാനത്താവളത്തിൽ ഇറങ്ങുന്ന പശ്ചാത്തലത്തിലും നാളത്തെ പ്രതിഷേധത്തിലും വലിയ തോതിൽ ജനക്കൂട്ടം തടിച്ചുകൂടാൻ സാധ്യതയുണ്ടെന്നും ഇത് വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ, ആശുപത്രികൾ തുടങ്ങിയ അവശ്യ സേവനങ്ങളെ ബാധിച്ചേക്കാമെന്നും ഹർജിക്കാർ വാദിച്ചു.
ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലും ഡൽഹിയിലെ പ്രധാന പ്രവേശന കവാടങ്ങളിലും കടുത്ത നിയന്ത്രണങ്ങളും ജനക്കൂട്ട നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്താൻ ഡൽഹി പോലീസിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വിഷയം അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച കോടതി, ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് നോക്കിക്കൊള്ളുമെന്ന വാക്കാലുള്ള നിരീക്ഷണം നടത്തി.